നിത്യവും പിതൃതർപ്പണം നടത്തുവാൻ സൗകര്യമുള്ള കേരളത്തിലെ അപൂർവം ക്ഷേത്രസങ്കേതങ്ങളിലൊന്നാണ് എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയ്ക്കടുത്തുള്ള ആനിക്കാട് ഗ്രാമത്തിലെ കേരളകാശി എന്നറിയപ്പെടുന്ന തിരുവുംപ്ലാവിൽ മഹാദേവക്ഷേത്രസങ്കേതം. ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുള്ള കാശീതീർത്ഥം പ്രവഹിക്കുന്ന തീർത്ഥകരയിലാണ് ചടങ്ങുകൾ. എല്ലാദിവസവും രാവിലെ 6 മണി മുതൽ 9:30 വരെ യുള്ള സമയത്ത് ക്ഷേത്രേശ കുടുംബമായ ആനിക്കാട്ടില്ലത്തെ ഇളയതാണ് തീർത്ഥക്കരയിലെ പിതൃകർമ്മങ്ങൾക്കു പൗരോഹിത്യം വഹിക്കുന്നത്. കടവിൽ ബലിയുടെ രീതിയിയിലാണ് (അരിപ്പിണ്ഡം) സാധാരണബലി നടത്തിവരുന്നത്. മുൻകൂട്ടി അറിയിക്കുന്നവർക്കു ആവശ്യപ്രകാരം ഉണക്കൽ വച്ച് ബലിയും നടത്തിക്കൊടുക്കാറുണ്ട്.
ക്ഷേത്രത്തിൽ നമസ്ക്കാരം, തിലഹവനം, പിതൃശുദ്ധിക്രിയകൾ, സായൂജ്യപൂജ എന്നിവയും നടത്തിവരുന്നു. പിതൃമോക്ഷദായകനായ സദാശിവമൂർത്തി പാർവ്വതീപുത്രസമേതനായി സ്വയഭൂവായി ഒരു പീഠത്തിൽ കുടികൊള്ളുന്ന സങ്കല്പമാണിവിടെ.
തിരുവുംപ്ലാവിൽ തീർത്ഥക്കരയുടെ മാഹാത്മ്യം ചുവടെ കൊടുക്കുന്നു.
പരദുഃഖപരിഹാരശ്രമത്തോളം ശ്രേഷ്ഠമായ ഈശ്വരാരാധന ഇല്ലതന്നെ. ഇതു വ്യക്തമാക്കിത്തരുന്ന ഒരു ഐതിഹ്യം നമുക്കിവിടെ പരിചയപ്പെടാം.
കാശീ യാത്രയ്ക്കു പുറപ്പെട്ട രണ്ടു പേർ. മോക്ഷംതേടിയാണവരുടെ യാത്ര. കാടുകളും മേടുകളും പുഴകളും പുൽമേടുകളും കടന്നാണവരുടെ സഞ്ചാരം.. കാശീവിശ്വനാഥദർശനാനന്ദമാണ് ലക്ഷ്യമെന്നതിനാൽ യാത്രാക്ഷീണമൊന്നും ഇവരെ തെല്ലും അലട്ടിയില്ല. എത്രയുംവേഗംകാശീവിശ്വനാഥസന്നിധിയിലെത്തുക എന്ന ചിന്തമാത്രമേയുള്ളൂമനസ്സിൽ. അപ്പോഴാണ് അവരാക്കാഴ്ചകണ്ടത് .മൃതപ്രായയായ ഒരുപശു വഴിയിൽ കിടക്കുന്നു. ശരീരമാസകലം വ്രണങ്ങൾ. അതിൽ ഈച്ചയുംപുഴുക്കളും. ശരീരം അനക്കാൻ പോലുമാവാത്ത ആ മിണ്ടാപ്രാണിയുടെ ദയനീയസ്ഥിതി കണ്ട് എന്തുചെയ്യണമെന്നറിയാതെ ഒരു നിമിഷം അവരവിടെ നിന്നു . ഉൾപ്രേരണയെന്നോണം അവരിലൊരാൾ ആപശുവിനെ പരിചരിക്കാൻ ആരംഭിച്ചു. വ്രണഭാഗങ്ങൾ വൃത്തിയാക്കി സമീപത്തുനിന്നും ലഭിച്ച പച്ചിലമരുന്നുകൾ പുരട്ടി. വെള്ളവും ഭക്ഷണവും അൽപാൽപമായികൊടുത്തു. ഇതെല്ലാംകണ്ടുസഹയാത്രികൻ പകച്ചു നിൽക്കുകയാണ്. മാർഗ്ഗതടസ്സങ്ങളൊന്നുമില്ലാതെയുള്ള യാത്രയായിരുന്നു ഇതുവരെ. കൂട്ടുകാരനാകട്ടെ പശുവിന്റെ ശുശ്രൂഷയിൽ മുഴുകിയിരിക്കുന്നു. ഇനിയുംകാത്തുനിന്നാൽ തൻ്റെ ലക്ഷ്യം നടക്കാതെവരും. ഒരിക്കൽക്കൂടി സുഹൃത്തിനെ വിളിച്ചുനോക്കി. അദ്ദേഹമാവട്ടെ പശുവിന്റെ അവശതമാറ്റിയിട്ടേ വരുന്നുള്ളൂ എന്ന് തീർത്തുപറഞ്ഞുകൊണ്ട് പരിചരണത്തിൽ വീണ്ടും മുഴുകി. ഇനിയുംകാത്തിരിക്കുന്നത് വ്യർത്ഥമാണെന്നുചിന്തിച്ച രണ്ടാമൻ തന്റെ സുഹൃത്തിനോട് യാത്രപറഞ്ഞ് അവിടെനിന്നും യാത്ര തുടർന്നു.
മാസങ്ങളോളം നീണ്ടപരിചരണം ഫലം കണ്ടു. പശു പൂർണസുഖം പ്രാപിച്ചു. മൃതപ്രായയായിരുന്ന ഒരു മിണ്ടാപ്രാണിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യം അദ്ദേഹം അനുഭവിക്കുകയായിരുന്നു. ഇക്കാലമത്രയും പശുവിന്റെ ജീവൻ രക്ഷിക്കുക എന്ന ചിന്തയിൽ മുഴുകിയിരുന്നതിനാൽ തുടർന്നുള്ള കാശിയാത്രയെക്കുറിച്ചു അദ്ദേഹം ചിന്തിക്കുകപോലുമുണ്ടായില്ല. അതിനാൽ രോഗമുക്തിപ്രാപിച്ചപശുവിനെക്കണ്ട സന്തോഷം മാത്രമായിരുന്നു മനസ്സിൽ. പെട്ടെന്നാണ് അദ്ദേഹം തന്റെസുഹൃത്തിനെക്കുറിച്ചുഓർത്തത്. കൂട്ടുകാരൻ ഇപ്പോൾ കാശിയിലെത്തിക്കാണും . തനിക്ക്ക് അതിനുസാധിച്ചില്ലല്ലോ എന്ന ചിന്ത അദ്ദേഹത്തെ വിഷമിപ്പിച്ചു. പശുരക്ഷപ്രാപിച്ചതിലുള്ള ചാരിതാർഥ്യം ഒരുവശത്ത്തും കാശിക്കുപോകാൻ സാധിക്കാത്തതിന്റെ ഇഛാഭംഗം മറുവശത്തും. സമ്മിശ്രവികാരത്താൽ ചിന്താമഗ്നനായിരുന്ന അദ്ദേഹത്തെ ഉണർത്തിയത് ഒരു ദിവ്യതേജസ്സാണ്. ഇച്ഛാഭംഗം ആനന്ദാതിരേകത്തിനുവഴിമാറി. സാക്ഷാൽ കാശീവിശ്വനാഥൻ ദേവീസമേതനായി തനിക്കു ദർശനമേകിയിരിക്കുന്നു . സ്വപ്നമാണോ എന്നറിയാതെ കുഴങ്ങിയ ആഭക്തോത്തമനോട് ഭഗവാൻ ഇങ്ങനെ അരുൾചെയ്തു. “ഒട്ടുംതന്നെദുഃഖിക്കേണ്ടതില്ല . സഹജീവിയുടെ ദുഃഖപരിഹാരത്തിനായി ചെയ്ത ഈ സത് കൃത്യംയഥാർത്ഥത്തിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട പൂജ തന്നെയായിരുന്നു. എല്ലാത്തിലും ഈശ്വരഭാവത്തെ കാണുന്ന ഉദാത്ത ഭക്തിയാണ് അങ്ങയുടേത്. രോഗമുക്തിപ്രാപിച്ച പശുഎഴുന്നേറ്റപ്പോൾ ഈ പാറയിൽ പതിഞ്ഞ കുളമ്പടിപ്പാടിലൂടെ ഇപ്പോൾമുതൽ പ്രവഹിക്കുന്നത് കാശീതീർത്ഥം തന്നെയാണ്. കാശിയിൽപോയിഎന്നെദർശിക്കുന്നഎല്ലാ ഫലവും അങ്ങേയ്ക്കും ഇവിടെ വരുന്നവർക്കും ലഭിക്കും. ഉദാത്തഭക്തിയുടെ അടയാളമായി ഈ തിരുകുളമ്പും തീർത്ഥ പ്രവാഹവും ആചന്ദ്രതാരം നിലനിൽക്കും”. ഇപ്രകാരം അരുളിച്ചെയ്തു ഭഗവാൻഅന്തർദ്ധാനംചെയ്തു. ഭഗവദ്‌വചനങ്ങൾ പാലിച്ച ആ ഭക്തോത്തമൻ തീർത്ഥക്കരയിൽ തന്നെതുടർന്നുള്ളകാലം ഈശ്വരചിന്തയോടെകഴിഞ്ഞു യോഗീശ്വരപദവിയിലെത്തിച്ചേർന്നു.
മൂവാറ്റുപുഴ ആനിക്കാട് തിരുവുംപ്ലാവിൽ ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുള്ള തീർത്ഥക്കരയിൽ ഈ തിരുകുളമ്പിലൂടെയുള്ള തീർത്ഥപ്രവാഹം കാണാം. “തിരുകുളമ്പായി” എന്നത് പിൽക്കാലത്തു് തിരുമ്പ്ളായി എന്നും തിരുവുംപ്ലാവിൽ എന്നും അറിയപ്പെട്ടു.
ഇന്നും ഭക്തജനസഹസ്രങ്ങൾ ഇവിടെയെത്തി ഗംഗാസ്നാനം നടത്തി പിതൃതർപ്പണാദികൾ ചെയ്തു തിരുവുംപ്ലാവിൽ തേവരുടെ അനുഗ്രഹം നേടിക്കൊണ്ടിരിക്കുന്നു.